Friday, May 15, 2009

ചന്ദ്രനുദിക്കുമ്പോള്‍ - എസ്‌.കലേഷ്‌



വൈ‌കുന്നേരമാണ്
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.

അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.

അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.

അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!

ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.

3 comments:

റോഷ്|RosH said...

മഴയില്‍ വളര്‍ന്നുവന്നവക്കുകെട്ടാത്ത കിണര്‍ ....

നല്ല കവിത...

Anonymous said...

"മഴയില്‍ വളര്‍ന്നു വന്ന വക്കുകെട്ടാത്ത കിണര്‍" അചുംബിതകല്പന!

പകല്‍കിനാവന്‍ | daYdreaMer said...

എത്ര ചന്ദ്രന്മാര്‍.. !!