Tuesday, June 19, 2012

ദൈവം കരുതിവെച്ചത് - എം പി.ഹാഷിം


നവജാത ശിശുക്കള്‍ക്കായുള്ള
തീവ്രപരിചരണ മുറിയില്‍
മുലയൂട്ടുന്നവളുടെ
വേവിനെ വാങ്ങിവെയ്ക്കണം

മരണത്തിന്റെ
നൂലിഴ പൊട്ടിച്ചവനെ
ഭൂമിയിലേയ്ക്ക്
ചുംബിച്ചുണര്‍ത്തണം,

വേവലാതിയില്‍
ഉപ്പുരുക്കുന്ന ഉമ്മയുടെ
കണ്ണോപ്പണം

ഒറ്റയ്ക്ക് ഓടിച്ചുവരുമ്പോള്‍
ഇങ്ങനെയൊക്കെയായിരുന്നെന്റെ
വാഹന വേഗം

ഭൂമിയോളം താഴ്‌ന്ന്
മഴചുരത്തി നില്‍പ്പാണ്
വഴിനിറമാര്‍ന്ന്‌
ആകാശമപ്പോള്‍.

നനഞ്ഞോടും മരങ്ങള്‍ ,
മനുഷ്യര്‍

മഴനനഞ്ഞ റോഡും
ഞാനുമെന്റെ
ദൂരം തുരക്കുന്ന പ്രത്യാശയും
ഓടിയോടിയൊരു
വളവിലെത്തുമ്പോള്‍
മൈലാഞ്ചിയും ,
കള്ളിമുള്‍ചെടിയും
കാടിനെ പ്രതീതിപ്പിച്ച
പറമ്പിനെ ചൂണ്ടി
ആശുപത്രിയെത്താറായെന്ന
തോന്നലിനെ
തിരുത്തുകയാണൊരാള്‍ !


മരിച്ചവരുടെ
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിവിടെയാണെന്ന്
തണുത്ത വിരലുകള്‍
തൊട്ടൊച്ച പൂഴ്ത്തുന്നു.

നിഴലിച്ച ഞരമ്പുകളില്‍
ഭീതിയുടെ രക്തക്കുതിപ്പിനെ
ചക്രവേഗമാക്കുന്നു.

ജീവിതത്തിനും ,
മരണത്തിനും
മദ്ധ്യേ  പിറന്നവന്,
ഓര്‍ത്തോര്‍ത്തു
കനലായവള്‍ക്കും
കരുതിവെച്ച
ചുംബനദൂരത്തേയ്ക്ക്
ഇന്ധന സമൃദ്ധമല്ലാത്ത
വാഹനമാണെന്നയാള്‍
ഉടലില്‍ നിന്നൂരിയെടുക്കുന്നു!