Sunday, November 8, 2009

ഭൂമിയിലെ അടയാളങ്ങള്‍ - ടി.പി.അനില്‍കുമാര്‍



1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയോരവും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും

വിശപ്പടക്കാന്‍
മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചു പിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചു വീഴ്ത്തുകയോ ചെയ്യും

ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും
വെന്ത ആമ
ചട്ടിയും തീറ്റപ്പണ്ടവുമാവും

2
തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല

യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?

കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട് കേള്‍ക്കുവാ‍ന്‍!

3
‘അരൂസ് ഡമാസ്കസ്’
വെങ്കലപ്പൂപ്പാത്രത്തിലടുക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരേ ചാവേര്‍

ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍

ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചു നടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി

എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”

Thursday, November 5, 2009

വേലുമ്മാന്‍ - പി. എ. അനിഷ്



അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Visit:
naakila

Saturday, October 24, 2009

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം - വിഷ്ണുപ്രസാദ്




മലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു



നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്

എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!

Thursday, September 17, 2009

വല-മനോഹര്‍ മാണിക്കത്ത്



രു
പത്ത് രൂപ തരൂ
ജീവിക്കണമെങ്കില്‍
ഒരു പരസ്യം കൊടുക്കേണ്ടത്
അനിവര്യമാണ്
അവരെല്ലാം
നാല്‍ക്കവലകളില്‍
വലിയ ബോര്‍ഡുകള്‍
തൂക്കിക്കഴിഞ്ഞു
ചുറ്റും വലവിരിക്കാതെ
ഈ ശരീരം വിറ്റഴിക്കാനാവില്ല.

തുടുത്ത രണ്ട് മുലകള്‍
തടിച്ച് വീര്‍ത്ത തുടകള്‍
വെളുവെളുത്ത മണമുള്ള ശരീരം
വിലപറയുന്നില്ല
വേണമെങ്കില്‍ ഒന്നെടുത്താല്‍
മൂന്നെണ്ണം വെറുതെ.

ആഗോള കുത്തൊഴുക്കില്‍
ആസിയാന്‍ കരാറുകളില്‍
ഒരു പുതിയ പരസ്യവാചകത്തിനായ്
ഞാന്‍ എന്റെ നഗ്നമാക്കിയ ശരീരം
ഈ വഴിയോരത്ത് തൂക്കുന്നു.


http://rasaaayanam.blogspot.com/

Saturday, July 25, 2009

ഹൃദയഭൂമി - ഇ.എ.സജിം തട്ടത്തുമല

മെല്ലെ മുട്ടിയാല് താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന് മടിച്ചു നില്ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന് പുറത്തീ വാതിലിന്
കാവലാളു ഞാന് കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന് കൊതിച്ചു ചെല്ലുകില്
വിലക്കി നിര്ത്തകില്ലവിടെ നിര്ദ്ദയം
അമൃതവര്ഷമാണവിടെ കാര്മുകില്
കനിഞ്ഞു നല്കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള് കായ്ക്കുമാ
സമതലത്തിന് വിളയിടങ്ങളില്
കടന്നുചെല്ലുക, മടിച്ചു നില്ക്കേണ്ട!

E-Mail:
easajim@gmail.com

Friday, July 3, 2009

ഉറക്കം മുറിഞ്ഞവരുടെ തെരുവ് - പകല്‍കിനാവന്‍



റുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

Saturday, June 20, 2009

നാലു കവിതകള്‍ - ശശി. ടി.എ



ഒരു നിശബ്ദരേഖ

ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.

പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.

റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.

പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.

ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.

ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.

വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.


ശവങ്ങള്‍ പറയുന്നത്


കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.

എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്‍
വന്നിരിക്കില്ലെ.

കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.

എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ

പുലി

സിംഹങ്ങള്‍
പുലികളെ തിന്നു

സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.

E-Mail:
sasita90@gmail.com
Blog:
എരകപ്പുല്ല്

Thursday, June 11, 2009

നിമീലിത 4 സി - മനോജ് കാട്ടാമ്പള്ളി

പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍

സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി

നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.

‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.

അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...

ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു

പേടിച്ച് പോളന്‍ പൊങ്ങാ‍തിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...

Blog:
പായല്‍

Sunday, June 7, 2009

മതില്‍ - പവിത്രന്‍ തീക്കുനി



നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

Tuesday, June 2, 2009

ഹെയര്‍പിന്‍ ബെന്‍ഡ്‌ - എസ്‌.കലേഷ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.

ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.

മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.

പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..

E-Mail:
skalesh@gmail.com

Wednesday, May 27, 2009

കഞ്ഞി - ശ്രീകുമാര്‍ കരിയാട്‌


മൂന്നു കല്ല്‌
ഉരി അരി
പുഴവെള്ളം
തീപ്പെട്ടി
കലവും.

കണ്ണടച്ചു ധ്യാനിച്ച്‌
തന്റെ കര്‍മ്മമെന്തെന്ന് നിശ്ചയിച്ചുറപ്പിച്ച്‌
ചെയ്യേണ്ടതു ചെയ്യുമ്പോള്‍
കഞ്ഞി ഉണ്ടാകുന്നു.

പക്ഷേ
ഇതൊക്കെ
മര്യാദക്കു സംഭവിക്കണമെങ്കില്‍
ഇവയെ ബന്ധിപ്പിക്കാനൊരാള്‍-
അതായത്‌ ഞാന്‍
അവിടെ ഉണ്ടായിരിക്കണം

പുഴയില്‍നിന്ന്
വെള്ളം ചുമന്നുകൊണ്ടുവന്നത്‌
ആ ഞാനല്ലാതെ പിന്നെ ആരാണ്‌?

പട്ടികളുടേയും
കുഷ്ഠരോഗികളുടേയും
തെണ്ടികളുടേയും
വിശപ്പു തീരുംവരെ
കഞ്ഞി വിളമ്പിക്കൊടുക്കുന്ന ഒരുവന്‍
എന്റെ സങ്കല്‍പ്പത്തിലുണ്ട്‌.
അവന്‍ ഇറങ്ങി വന്ന്
കീശയില്‍ കയ്യിട്ട്‌ തീപ്പെട്ടി
എറുമ്പ്‌ അരി
ക്ഷാമം കലം
ബാക്കി മൂന്നു കല്ല്
രാമന്‍ രാവണനെ കൊന്നു.
ഞാന്‍ കഞ്ഞി ഉണ്ടാക്കി.

Email
sreekumar.kariyad@gmail.com
Blog:
മേഘപഠനങ്ങള്‍

Saturday, May 23, 2009

രണ്ടു കവിതകള്‍ - രാമചന്ദ്രന്‍ വെട്ടിക്കാട്ട്



1)സമാന്തരം

ടുക്കളയിലെ മണ്‍ചട്ടിയില്‍
വറുത്തരച്ച മീന്‍ കറിയിലൂടൊരു
കൂകിപ്പാച്ചില്‍...

വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.

ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.

ഉമ്മറക്കോലായിലിരുന്ന്
മുത്തശ്ശി മുറുക്കിത്തുപ്പിയത്
രാമന്‍ നായരെ കയറിപ്പോയ
ചോരച്ചുവപ്പിലേക്ക്.

അവള്‍ക്ക് കൊടുക്കാന്‍
പൂത്തിരുന്ന ചമ്പകവും
അവളും തന്നെ
പാളത്തിലൂടെങ്ങോ ഓടിപ്പോയി.

അനാഥരായ
കടവാവലുകള്‍
കറുത്ത പുകച്ചുരുളില്‍
അലിഞ്ഞലിഞ്ഞില്ലാതായി.

വിലാസിനിചച്ചേച്ചി അഴിഞ്ഞുലഞ്ഞ്
സമാന്തര രേഖയിലെ
താളക്കുലുക്കത്തില്‍
രാത്രി ജീവിതം തേടി.

നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...

ഒരിക്കലും കൂട്ടിമുട്ടാതെ...

2)ആലാവുമ്പോള്‍

ഴ് നിലക്കെട്ടിടത്തിന്റെ
നാലാം നിലയില്‍
പിടിവിട്ട് ചാടാന്‍ വെമ്പി
ഒരു ആലിന്‍ തൈ.
പടവുകള്‍
തിരഞ്ഞു പോയ
വേരിനേയും കാത്ത്.

പടിയിറങ്ങുന്ന
കൊതിപ്പിക്കുന്ന കാലൊച്ചകള്‍
ലിഫ്റ്റിന്റെ ഇരമ്പം.

കയറി വരുന്ന
ഏതെങ്കിലുമൊരാള്‍
കൈ പിടിച്ച്
താഴേക്കിറക്കിയെങ്കില്‍..
ഒരു തറ കെട്ടി..
(ആലായാല്‍ തറ വേണം..)
ആശിച്ചു പോവില്ലേ?

നലാം നിലയിലാണെങ്കിലും
ചുമരിലാണെങ്കിലും
ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,
മണ്ണിലെ കുളിരില്‍
ഈറനുടുത്ത്
ദീപാരാധനക്ക്
കൈ കൂപ്പി നില്‍ക്കാന്‍?

E-Mail : thambivn@gmail.com
Blog : ഞാനിവിടെയുണ്ട്

Tuesday, May 19, 2009

രണ്ട് അധ്യായങ്ങളുള്ള നഗരം - ടി.പി.അനില്‍കുമാര്‍



രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍

ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര

കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം

അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍

മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു

EMail : anilantp@yahoo.com
Website : രാപ്പനി

Friday, May 15, 2009

ചന്ദ്രനുദിക്കുമ്പോള്‍ - എസ്‌.കലേഷ്‌



വൈ‌കുന്നേരമാണ്
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.

അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.

അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.

അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!

ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.

Sunday, May 10, 2009

ദുഃഖശനിയാഴ്ച - അനൂപ്.എം.ആര്

ദുഃഖശനിയാഴ്ച

ഇന്നു നീയാ പരിശുദ്ധനുവേണ്ടി കരയുക
എന്തെന്നാലിന്ന്
ദുഃഖവെള്ളിയാകുന്നു

നീ നാളെയും
കരയുമെന്നാരോ
പ്രവചിക്കുന്നു
എന്തുകൊണ്ടെന്നാല്‍
അവര്‍
നിന്‍റെ കുഞ്ഞാടിനെ
കൊല്ലാന്‍ പോകുന്നു

നിനക്ക്
പാപബോധം വേണ്ടാ
എന്തുകൊണ്ടെന്നാല്‍
നിന്‍റെ പങ്ക് മാംസം
നിന്നെത്തേടിവരും
കൊന്ന പാപം
തിന്നാല്‍ തീരുകയും ചെയ്യും

ഇത്തിരിനേരം

നിന്‍റെ നനുത്ത കൈത്തലം
നെറ്റിയില്‍ വീണെല്ലാ
പകലുകളിലേക്കും
കണ്‍തുറന്നിരുന്നെങ്കില്‍!
ഞാനുറങ്ങട്ടെ
മറന്നതും
മറക്കാത്തതുമായ വഴികളില്‍
ചികഞ്ഞുമലഞ്ഞും
എന്നിലെ കവി
ഉണരുന്നു
അവന്‍ തന്‍റെ
എഴുത്തുപേനയുടെ
മൂര്‍ച്ചകൂട്ടുന്നു
അവനിലെ വാക്ക്
വേതാളത്തെപ്പോലെ
തിരക്കുകൂട്ടുന്നു
അവന്
സംഗീതത്തിന്‍റെ
പട്ടും വളയും
കിട്ടുന്നു
വള്ളികെട്ടിയ
ഊന്നുവടി
വലിച്ചെറിഞ്ഞവനിരു
കാലിലോടുന്നു
സ്വപ്നത്തിലവന്
കൂട്ടുകിട്ടുന്നു
അവന്‍റെ കവിതകളൊക്കെ
കയറ്റത്തിലേക്ക് മാത്രമൊഴുകുന്നു
ഇനി ഇത്തിരി നേരമുറങ്ങട്ടെ
ഒത്തിരിനേരം
സ്വപ്നം കാണട്ടെ


E Mail :
anoopmr5@gmail.com

Monday, May 4, 2009

നല്ല ഉറക്കത്തില്‍ - നസീര്‍ കടിക്കാട്



ല്ല ഉറക്കത്തിലാവണം

പല്ലെല്ലാം കൊഴിഞ്ഞു
മുടി മുക്കാലും പോയി കഷണ്ടിയായി
മീശയും പുരികവും വരെ നരച്ച് വെളുത്തു
തൊലി ചുളുങ്ങി

സ്വപ്നമായത് കൊണ്ടാവണം
വൃദ്ധന് സങ്കടം വന്നില്ല
ഓര്‍മ്മകള്‍ പെറുക്കാനും
സ്വയം ശപിക്കാനും നിന്നില്ല
ഇത്തിരി എന്തെങ്കിലുമൊക്കെ കഴിച്ചും
ചുരുണ്ട് കൂടിയിരുന്നും
നടുനിവര്‍‌ത്തി കിടന്നും....

കിടന്ന കിടപ്പില്‍
നല്ല ഉറക്കത്തിലാവണം
ഞെട്ടിയുണര്‍‌ന്നപ്പോള്‍
വൈകിയല്ലോയെന്ന്
പല്ല്തേപ്പും കുളിയും കഴിച്ച്
ഉടുത്തൊരുങ്ങി സുന്ദരക്കുട്ടപ്പനായി
മുറ്റത്തേക്കിറങ്ങിയപ്പോള്‍
ബസ്സില്‍ ചാടിക്കയറി നഗരത്തിലെത്തിയപ്പോള്‍

സ്വപ്നത്തിലായതു കൊണ്ടാവണം
ചെറുപ്പക്കാരന് സങ്കടം വന്നില്ല
സമയം പോകുന്നുവല്ലൊ
വയസ്സാകുന്നുവല്ലൊ എന്നൊന്നും
വേവലാതിപ്പെട്ടില്ല
ഓട്ടോ പിടിച്ചും
ഓഫീസുകള്‍ കയറിയിറങ്ങിയും
വിയര്‍‌ത്തൊലിച്ച്
കിതച്ചോടുന്നതിനിടയില്‍

നല്ല ഉറക്കത്തിലാവണം
ഞെട്ടിയുണര്‍‌ന്നപ്പോള്‍...

EMail:
kaymnazeer@yahoo.com
www.samkramanam.blogspot.com

Sunday, May 3, 2009

ഒട്ടിച്ച നോട്ട് -സെബാസ്റ്റ്യന്‍



ഡാഷ്‌-സ്റ്റേഷനരികിലെ
പണിതീരാത്ത പീടികമുറി
അക്ഷമയുടെ ശയ്യയല്ല

പാതിരാവിലെ പ്രണയം;
ഒട്ടിച്ച നോട്ടുകള്‍,
മുപ്പതുരൂപ.

വെളുപ്പാന്‍ കാലത്തെ
ഉദ്ധരിച്ച വിളക്കുകാലിന്‍ ശിരസ്സില്‍നിന്നും
തെറിച്ചുചാടിയ
രേതസ്സിന്റെ മഞ്ഞ നഗരം
തട്ടുകടയിലെ ഉറക്കമിളച്ച
പല്ലിന്റെ ചിരി
വായ്‌നാറ്റം
തട്ടുദോശ
കട്ടന്‍.

‍കുറച്ചായാല്‍ ഉഷസ്സുവരും!

ചുരിദാറിനകത്തു
കടിച്ചുതുപ്പിയ
ഓസ്സിയാര്‍ ഹാന്‍സ്‌ വാട...
വിയര്‍ത്തചൊറിച്ചിലിന്‍ ചിറകടി.

പ്രകാശതൂറ്റം മലയില്‍ ഉയരും മുമ്പ്‌
ധൃതിയില്‍ അടിച്ചുവാരിക്കൂട്ടി;
കീറിയ പ്ലാസ്റ്റിക്ക്‌ നഗരനായ്‌നാറ്റം.

കുറച്ചായാല്‍ ഉഷസ്സുവരും.

(പുസ്തകം-ഒട്ടിച്ചനോട്ട്. ഡി.സി.ബുക്സ് )

Tuesday, April 21, 2009

നാലുകെട്ട് - മഹേന്ദര്‍



യറിയ ഉടനെ ഒരു പൂമുഖം
രഹസ്യക്കൈമാറ്റങ്ങളുടെ ഇടനാഴി
ആസക്തിയുടെ അകത്തളം
കണ്ണീരിന്റെയും പായ്യ്യാരങ്ങളുടേയും
കരിപിടിച്ച അടുക്കള

പ്രണയം ഇപ്പോഴും ഒരു
പഴയ നാലുകെട്ടുതന്നെ

ഉച്ചയുറക്കത്തിന്റെ മുഖം
അമര്‍ത്തിത്തുടച്ച്
ചിന്തകളുടെ ജടകെട്ടിയ മുടി വാരിച്ചുറ്റി
അടിച്ചാലും അടിച്ചാലും തീരാത്ത
മുറ്റം അടിച്ചടിച്ച്......

എങ്കിലും
എല്ലാറ്റിനും പിറകിലൊരു തൊടിയുണ്ട്
ഓര്‍മകളുടെ പച്ചതഴച്ച പിന്‍തൊടി
ഇടയ്ക്കിടെ
വര്‍ത്തമാനത്തിന്റെ ചെറുകിളികള്‍
സന്ദര്‍ശനത്തിനെത്തുന്ന
വെയിലിന്റെ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്ന
കാനല്‍ത്തൊടി

ആസക്തിയും കണ്ണീരുമൊഴിഞ്ഞ്
അതെപ്പോഴും ശാന്തസുന്ദരം തന്നെ

E-Mail :
imahi75@gmail.com

അതിജീവനം-പി. എ. അനിഷ്


മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

E-Mail
paanish80@gmail.com